മരിച്ചുപോയ നടി സൗന്ദര്യയാണെന്ന് കരുതി അവരെല്ലാവരും എനിക്ക് ചുറ്റും കൂടി….ചന്ദ്ര ലക്ഷ്മൺ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ ആണ് ചന്ദ്ര ലക്ഷ്ണും ടോഷ് ക്രിസ്റ്റിയും. രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലെ സന്തോഷങ്ങളെ സ്വന്തം സന്തോഷങ്ങളായി കാണുന്ന ആരാധകർ ഏറെയാണ്.സിനിമാ രംഗത്താണ് തുടങ്ങിയതെങ്കിലും ചന്ദ്ര ഇപ്പോൾ സീരിയൽ രംഗത്താണ് സജീവം. എന്ന് സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി…
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ ആണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് പിറന്നത്. ഗർഭിണി ആയ ശേഷം സ്വന്തം സുജാതയിൽ ചന്ദ്ര അഭിനയിച്ച് പ്രശംസ പിടിച്ച് പറ്റി. നിറ വയറിൽ ഒമ്പതര മാസം വരെ ആണ് സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവർത്തകർ ചന്ദ്രയ്ക്ക് ബേബി ഷവർ നടത്തുകയും ചെയ്തു.
തെലുങ്കില്‍ പരമ്പരകള്‍ ചെയ്യാന്‍ തുടങ്ങിയ സമയത്ത് തനിക്കുണ്ടായ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്…മമതല കോവില എന്ന പരമ്പരയായിരുന്നു തെലുങ്കില്‍ ആദ്യമായി ചെയ്തത്. അതിന്റെ പ്രൊമോ സോംഗ് ഷൂട്ടിനിടെയൊരു അനുഭവമുണ്ടായി. ഫാമിലി ഡ്രാമയാണ്. പോച്ചമ്പള്ളി എന്ന ഗ്രാമത്തിലാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാവരും എന്നെ വന്നു നോക്കുന്നു. ഭയങ്കര ഫാന്‍ ഫോളോയിംഗ്. എനിക്ക് അത്ഭുതമായി. ഞാന്‍ മുമ്പ് തെലുങ്ക് ചെയ്തിട്ടില്ല. ഇതുപോലൊരു ഗ്രാമത്തില്‍ എങ്ങനെ എന്നെ മനസിലാകുന്നുവെന്ന് ചിന്തിച്ചു.
സീരിയല്‍ തുടങ്ങിയിട്ടില്ല. ടൈറ്റില്‍ സോംഗ് ഷൂട്ട് നടക്കുന്നേയുള്ളൂ. നിങ്ങള്‍ക്ക് എന്നെ അറിയാമെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ രണ്ട് മൂന്ന് തമിഴ് പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്തിരുന്നു. അത് തെലുങ്കില്‍ ഡബ്ബ് ചെയ്ത് ജെമിനിയില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അത് കണ്ടിട്ടാകും ഫാന്‍സ് വരുന്നതെന്ന് കരുതി. ആളുകള്‍ കൂട്ടംകൂടിക്കൊണ്ടിരിക്കുകയാണ്. മുടിയൊക്കെ പിന്നിയിട്ട്, പൊട്ടൊക്കെ തൊട്ട് ടിപ്പിക്കല്‍ ആന്ധ്ര ലുക്കിലാണ് ഞാന്‍ നില്‍ക്കുന്നത്…സത്യത്തില്‍ കുറേ പേര്‍ കരുതിയിരുന്നത് ഞാന്‍ നടി സൗന്ദര്യ ആണെന്നായിരുന്നു.
നേരത്തെ തന്നെ പലരും പറയുമായിരുന്നു സൗന്ദര്യയെ പോലെയുണ്ടെന്ന്. അവര്‍ കരുതിയത് ഞാന്‍ സൗന്ദര്യയാണെന്നായിരുന്നു. പക്ഷെ ആ സമയത്ത് സൗന്ദര്യ മരിച്ചു പോയിരുന്നു. പക്ഷെ അത് തിരിച്ചറിയാതെ സൗന്ദര്യ വന്ന് അഭിനയിക്കുകയാണെന്ന് കരുതിയാണ് അവര്‍ എന്റെയടുത്ത് വന്നതും സംസാരിച്ചതും. സൗന്ദര്യ ഗാരു സൗന്ദര്യ ഗാരു എന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് ചന്ദ്ര പറയുന്നത്.